തൃശൂര്‍: തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു. ആസ്വാദകരെ അനുഭൂതിയിലാക്കി തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യ മേളം നടന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പൂര വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് പൂരം നടക്കുന്നത്. കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരദിനത്തിലേക്ക് ഉണർന്നത്. തൊട്ടുപിന്നാലെ ഘടകപൂരങ്ങളുമെത്തി. ഉച്ചയ്ക്ക് രണ്ടിന് 250 കലാകാരന്‍മാര്‍ അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയൻ മാരാര്‍ ആണ് ഇലഞ്ഞിത്തറ മേളത്തിന്‍റെ പ്രമാണി.
ദേവഗുരുവായ കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ സൂര്യോദയത്തിന് മുന്‍പ് തട്ടകത്തുനിന്നും പുറപ്പെട്ട് തേക്കിൻ കാടെത്തിയതോടെ പൂരം ആവേശത്തിന് തുടക്കമായി. വലിയാലുക്കല്‍ കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന്‍ കല്ലാറ്റ് ആയിരുന്നു മേളപ്രമാണി. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും വടക്കുംനാഥനിലെത്തി. പെരുമ്പളം ശരത് ആയിരുന്നു മേളപ്രമാണി. പൂര പ്രേമികൾ കാത്തിരുന്ന ചെമ്പുക്കാവിന്‍റെ വരവായിരുന്നു പിന്നീട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേക് ആയിരുന്നു മേള പ്രമാണി.
