ജലഗതാഗതവകുപ്പിലേക്ക് 2 പുതിയ സൗരോർജ ബോട്ടുകൾ വരുന്നു; അടുത്തമാസമെത്തും

ആലപ്പുഴ: സംസ്ഥാന ജലഗതാഗതവകുപ്പിന്റെ യാത്രാസേവനം കൂടുതൽ മെച്ചപ്പെടുത്തി ആധുനികവും പരിസ്ഥിതിസൗഹൃദവുമാക്കുന്നതിന് രണ്ടു പുതിയ സൗരോർജ ബോട്ടുകൾ വരുന്നു. ബോട്ടുകളുടെ ഡോക്യുമെന്റേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ജൂലായിൽ ബോട്ടെത്തിക്കാനാണ് ശ്രമം.

30 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ഒരു ബോട്ടും 75 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന മറ്റൊരു ബോട്ടുമാണ് തയ്യാറാകുന്നത്. നിലവിൽ ബോട്ടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്. പരിസ്ഥിതിസൗഹൃദവും ആധുനിക സൗകര്യങ്ങളോടുകൂടിയതുമായ ഈ ബോട്ടുകൾ പ്രവർത്തനക്ഷമമാകുന്നതോടെ വകുപ്പിന് ഇന്ധനച്ചെലവിൽ ഗണ്യമായ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളലും കുറയുന്നതിനാൽ ജലഗതാഗതരംഗത്തെ ഹരിതമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്.

30 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന ബോട്ട് പ്രധാനമായും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് രൂപകല്പനചെയ്തിരിക്കുന്നത്. നിലവിൽ ഇതിന്റെ ട്രയൽ റൺ പുരോഗമിക്കുന്നുണ്ട്. വിദഗ്ധസമിതിയുടെ മേൽനോട്ടത്തിലുള്ള പരിശോധനകളും നടക്കുകയാണ്.75 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന വലിയ ബോട്ട് സാധാരണ യാത്രാസർവീസുകൾക്കായാണ് തയ്യാറാക്കുന്നത്. നിലവിൽ ബോട്ടിന്റെ സുരക്ഷിതത്വവും വെള്ളത്തിലുള്ള ബാലൻസും ഉറപ്പുവരുത്തുന്നതിനുള്ള സ്റ്റെബിലിറ്റി ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ സ്ഥിരതാ പരിശോധന പൂർത്തിയായശേഷം കായലിൽ പരീക്ഷണ ഓട്ടം നടത്തും. തുടർന്ന് ബോട്ട് സർവീസ് നടത്തുന്നതിനാവശ്യമായ ഔദ്യോഗിക സർട്ടിഫിക്കേഷൻ നടപടികളാണ്.രണ്ട് ബോട്ടുകളും സർവീസിലെത്തുന്നതോടെ ജലഗതാഗതവകുപ്പിന്റെ യാത്രാസേവനങ്ങൾ കൂടുതൽ സുരക്ഷിതവും ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *