സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും

കോഴിക്കോട്: സഹകരണമേഖലയിൽ വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന ആദ്യപദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ പൂർത്തിയായതായി എം.വി.ആർ. കാൻസർ സെന്റർ ആൻഡ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് വാടകയ്ക്കെടുക്കുക. നെടുമ്പാശ്ശേരി ആസ്ഥാനമായി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് വിമാനസർവീസ് നടത്തുക.

പദ്ധതിനടത്തിപ്പിനായി സഹകരണമേഖലയിൽ കമ്പനി രൂപവത്കരിക്കും. 200 സഹകരണസംഘങ്ങൾ രണ്ടുകോടിരൂപ വീതം ഓഹരിയെടുത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. മുഖ്യമന്ത്രി ചെയർമാനും സഹകരണമന്ത്രി വൈസ് ചെയർമാനുമായാണ് കമ്പനി രൂപവത്കരിക്കുക. സർക്കാരിന് ഇതിൽ ചെലവൊന്നുമില്ല. സർവീസ് വിജയകരമായാൽ കൂടുതൽ സർവീസ് നടത്തും.

ആഭ്യന്തരയാത്രകൾ ചെലവുകുറഞ്ഞതും വേഗമുള്ളതുമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 72 പേർക്ക് കയറാവുന്ന വിമാനമാണ് ലക്ഷ്യമിടുന്നത്. വിമാനസർവീസിനൊപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനും ആലോചനയുണ്ട്. 3.20 കോടിരൂപയാണ് ഒരുവിമാനത്തിന് ഒരുമാസം ചെലവ് പ്രതീക്ഷിക്കുന്നത്. ഒരുവർഷം വിമാനത്തിൽ ഒരാൾപോലും കയറിയില്ലെങ്കിലും 32 കോടി രൂപമാത്രമേ നഷ്ടമുണ്ടാവുകയുള്ളൂ. ‘കോ-കേരളം’ വിമാനസർവീസ് എത്രയുംവേഗം തുടങ്ങാൻകഴിയുമെന്നാണ് പ്രതീക്ഷ. നിലമ്പൂർ-നഞ്ചൻകോട് റെയിൽവേപ്പാതയ്ക്കുവേണ്ടി പൊതുതാത്പര്യ ഹർജി ഫയൽചെയ്യാൻ ഉദ്ദേശ്യമുണ്ടെന്നും വിജയകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *