അബുദാബി: ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. സമീപകാലത്ത് ഗൾഫ് മേഖല സാക്ഷ്യം വഹിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധികളിലൊന്നാണിത്. ഇരു രാജ്യങ്ങൾക്കും യുഎഇ തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് പ്രഖ്യാപിച്ചു.
ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ രണ്ട് പ്രത്യേക പ്രസ്താവനകളിലാണ് ഈ ആക്രമണങ്ങളെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചത്. ബഹ്‌റൈന്‍റെയും കുവൈത്തിന്‍റെയും പരമാധികാരത്തിന്‍റെ നഗ്നമായ ലംഘനമാണ് ആക്രമണമെന്നും ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും, അവിടെയുള്ള പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബഹ്‌റൈനും കുവൈത്തും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
