ബംഗാൾ : ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെ പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ച് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. മമത തന്നെയാണ് ടി.എംസിയുടെ ദേശീയ ചെയർപഴ്സനെന്നു വ്യക്തമാക്കി പുതിയ ഭാരവാഗി പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 20ൽ അധികം എം.പിമാരും എം.എൽ.എമാരുടെ ഒരു വിഭാഗവും വിമത ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് മമതാ വിഭാഗത്തിന്റെ നിർണായക നീക്കം.
കഴിഞ്ഞ ദിവസം വിമതരായ എം.പി-എംഎൽഎ വിഭാഗം കൊൽക്കത്തയിൽ പ്രത്യേക സമ്മേളനം ചേർന്നു സമാന്തര സംഘടനാ ഘടന പ്രഖ്യാപിച്ചിരുന്നു. ആ സമ്മേളനത്തിൽ സീനിയർ എംഎൽഎ അരൂപ് റോയിയെ പാർട്ടി ചെയർപഴ്സനായി തെരഞ്ഞെടുത്തതായും സംഘം അറിയിച്ചിരുന്നു. പാർട്ടി ഭരണഘടന പ്രകാരമാണ് സമ്മേളനം ചേർന്നതെന്നും 2022 ഫെബ്രുവരിയിലെ ദേശീയ വർക്കിങ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞെന്നുമാണ് ഈ നീക്കത്തെക്കുറിച്ച് വിമത വിഭാഗം നേതാവ് പറഞ്ഞത്. പുതിയ വർക്കിങ് കമ്മിറ്റിയെയും ഭാരവാഹികളെയും അവർ പ്രഖ്യാപിച്ചു. ഈ തീരുമാനം കമ്മിഷനെ അറിയിക്കുമെന്നും വിമതർ അറിയിച്ചിരുന്നു. എന്നാൽ വിമതരുടെ പ്രഖ്യാപനം മമതാ വിഭാഗം തള്ളിയിരുന്നു. പാർട്ടി ഭരണഘടന പ്രകാരം അത്തരമൊരു സമ്മേളനം വിളിക്കാനോ ഘടന മാറ്റാനോ വിമതർക്ക് അധികാരമില്ലെന്ന് മമതാ വിഭാഗം നേതാവ് കുനാൽ ഘോഷ് പറഞ്ഞു
