തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ. പിഎംഎവൈ എംബ്ലം പതിപ്പിക്കൽ വിഷയത്തിലാണ് പ്രതികരണം. ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു അഭിനന്ദനം. പിഎംവൈഎ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി പറയുന്ന വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചായിരുന്നു മേയർ വി.വി. രാജേഷ് മന്ത്രിയെ അഭിനന്ദിച്ചത്. ബജറ്റ് അവതരണത്തിൽ കോർപ്പറേഷൻ ഭരണസമിതിയും എംബ്ലം വിഷയം ഉന്നയിച്ചിരുന്നുവെന്നും അതേ നിലപാട് സ്വീകരിച്ച തദ്ദേശമന്ത്രി ഷാജിക്ക് അഭിനന്ദനം അറിയിക്കുന്നതായും മേയർ പറഞ്ഞു.
അതേസമയം വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞതിന് പിന്നാലെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഹാജര്‍ രജിസ്റ്ററില്‍ ആര് സുഗതന് ഇന്ന് ഒപ്പിട്ടില്ലെങ്കിൽ കൂടുതൽ കുരുക്കാകും. തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജറാകാത്ത സ്ഥിതി ആകും. മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും. അത് ഒഴിവാക്കാന്‍ ഹാജർ ബുക്ക് പിടിച്ചു വാങ്ങി എന്നാണ് യുഡിഎഫ് വിശദീകരിക്കുന്നത്.
അതേസമയം, ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി. ചെമ്പഴന്തി ഉദയന്‍ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തെന്നും മിനുട്സ് പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നമാണ് പരാതി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് ഉദയന്‍.
