മെക്സിക്കോ സിറ്റി: ജനിക്കാനിരുന്ന സ്വന്തം കുഞ്ഞിന്റെ മരണവാർത്തയറിഞ്ഞ് രണ്ട് നാൾ തികയും മുൻപ് രാജ്യത്തിനായി ബൂട്ട് കെട്ടുക, ടീമിനായി ആവേശം നിറഞ്ഞ ആദ്യ ഗോൾ നേടുക. ഫുട്ബോൾ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ് ഡച്ച് താരം കോഡി ഗാക്പോയുടെ ഈ പോരാട്ടവീര്യം. മൊറോക്കോയ്ക്കെതിരായ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നെതർലൻഡ്സിനായി ഗോൾ നേടിയതിന് പിന്നാലെ നിയന്ത്രണം വിട്ട് കരഞ്ഞ ഗാക്പോയെ സഹതാരങ്ങൾ ചേർത്തുപിടിക്കുന്ന കാഴ്ച കായികപ്രേമികളുടെ നെഞ്ച് തകർക്കുന്നതായിരുന്നു. ഗർഭാവസ്ഥയിൽ വെച്ച് തങ്ങളുടെ ആൺകുഞ്ഞ് മരണപ്പെട്ട വിവരം ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇൻസ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. മകൻ വിടപറഞ്ഞ് വെറും രണ്ട് ദിവസത്തിന് ശേഷമാണ് മെക്സിക്കോയിലെ മോണ്ടെറെയ് സ്റ്റേഡിയത്തിൽ ഗാക്പോ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 72-ാം മിനിറ്റിൽ സമ്മർവില്ലെയുടെ പാസിൽ നിന്ന് മനോഹരമായൊരു ഫിനിഷിംഗിലൂടെയാണ് 27-കാരനായ ഗാക്പോ നെതർലൻഡ്സിനെ മുന്നിലെത്തിച്ചത്. ഗോൾ നേടിയതിന് പിന്നാലെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കാനാകാതെ താരം തല നിലത്തുറപ്പിച്ച് മിനിറ്റുകളോളം കിടന്നു. ഒടുവിൽ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ഗാക്പോയെ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും മറ്റ് താരങ്ങളും ഓടിയെത്തി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
ഉള്ളിലൊതുക്കിയ വേദന ഗോളായി പിറന്നു, പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് ഗാക്പോ
