ജിദ്ദ: ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിച്ചു. കണ്ണൂരിലേക്കായിരുന്നു ഈ വർഷത്തെ അവസാന വിമാനം. മദീന വിമാനത്താവളം വഴിയാണ് ഹാജിമാരുടെ സംഘം അൽപസമയം മുൻപ് യാത്രയായത്.
ഹജ്ജ് അവസാനിച്ച് ഒരു മാസം നീണ്ട മടക്കയാത്രയാണ് ഇന്ന് പൂർണമാകുന്നത്. 420 വിമാനങ്ങളിൽ മുഴുവൻ ഹാജിമാരെയും നാട്ടിലെത്തിച്ചു. മദീന സന്ദർശനത്തിനെത്തിയ തീർഥാടകരാണ് അവസാനം നാട്ടിലേക്ക് യാത്രയായത്. കണ്ണൂരിലേക്കുള്ള 318 ഹാജിമാരാണ് അവസാന വിമാനത്തിൽ അൽപസമയം മുൻപ് കണ്ണൂരിലേക്ക് മടങ്ങിയത്. കൊൽക്കത്ത, മുംബൈ ഉൾപ്പെടെ അയ്യായിരത്തിലേറെ തീർഥാടകർ ഇന്ന് നാട്ടിലേക്ക് യാത്രയായി. ഇന്ത്യൻ ഹജ്ജ് മിഷന്റെ ഭാഗമായ മെഡിക്കൽ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഡെപ്യൂട്ടേഷനിൽ എത്തിയ ഭൂരിഭാഗം പേരും മടങ്ങി.
