ദുബൈ: പൊതുഗതാഗത രംഗത്ത് ചരിത്രം കുറിക്കാൻ ദുബൈ റോഡ്‌സ് ആൻ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. അടിയന്തര ഘട്ടങ്ങളിലും മറ്റ് ആവശ്യങ്ങളിലും റൂട്ടുകളിലേക്ക് ബസുകൾ നിയോഗിക്കുന്നതിനുള്ള സമയം ഒരു മിനിറ്റിൽ താഴെയായി കുറച്ചതായി ആർടിഎ അറിയിച്ചു. ഇതിനായി ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ സംവിധാനം അതോറിറ്റി പ്രവർത്തനസജ്ജമാക്കി. ദുബൈ മെട്രോ, ദുബൈ ട്രാം എന്നിവയുൾപ്പെടെയുള്ള മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലെ സമയമാറ്റങ്ങൾക്കും തിരക്കുകൾക്കും അനുസൃതമായി ബസ് സർവീസുകൾ കൃത്യമായി ഏകോപിപ്പിക്കാൻ ഈ പുതിയ എഐ സംവിധാനത്തിലൂടെ സാധിക്കും.
പുതിയ സ്മാർട്ട് സാങ്കേതികവിദ്യയിലൂടെ ദുബൈയിലെ 1,100-ലധികം ബസുകളെ തത്സമയം നിരീക്ഷിക്കാൻ സാധിക്കും. അടിയന്തര ഘട്ടങ്ങൾ, മെട്രോ തടസ്സപ്പെടൽ, പെട്ടെന്നുണ്ടാകുന്ന തിരക്ക് തുടങ്ങി 26 വ്യത്യസ്ഥ സാഹചര്യങ്ങളെ മുൻകൂട്ടി കണ്ട് ബസുകൾ വേഗത്തിൽ വിന്യസിക്കാൻ ഇതിന് ശേഷിയുണ്ട്. മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘ഡിസിഷൻ സപ്പോർട്ട് സിസ്റ്റം’ ഏറ്റവും അനുയോജ്യമായ ബസുകൾ ഏതാണെന്ന് സെക്കൻഡുകൾക്കുള്ളിൽ കണ്ടെത്തുകയും സർവീസിന് നിയോഗിക്കുകയും ചെയ്യും. ദുബൈയെ ഒരു സമ്പൂർണ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവെപ്പാണിതെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ബസ് വിഭാഗം ഡയറക്ടർ മർവാൻ അൽ സറൂനി വ്യക്തമാക്കി. യാത്രാക്ലേശം കുറക്കാനും പൊതുഗതാഗതത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനും ഈ ആധുനിക സംവിധാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
