ഫിഫയ്‌ക്കെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ

അറ്റ്‌ലാന്‍റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് 3-2 ന് തോറ്റ് പുറത്തായതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുലയ്ക്കുന്ന ഗുരുതര ആരോപണവുമായി ഈജിപ്ഷ്യൻ താരം മുസ്തഫ സിക്കോ. ഈ ലോകകപ്പ് ടൂർണമെന്‍റ് മുഴുവൻ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും അർജന്റീനയ്ക്ക് വീണ്ടും കിരീടം നൽകാനായി റഫറിമാരെ ഉപയോഗിച്ച് ടൂർണമെന്‍റ് നിയന്ത്രിക്കുകയാണെന്നും സിക്കോ ആരോപിച്ചു. കളിക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരടക്കാനാവാതെയാണ് ഈജിപ്ത് താരം ഈ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. മത്സരത്തിൽ 79-ാം മിനിറ്റ് വരെ അർജന്‍റീനയ്‌ക്കെതിരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ റഫറിയുടെ വിവാദ തീരുമാനങ്ങളുടെ പിൻബലത്തിൽ അർജന്‍റീന മൂന്ന് ഗോളുകൾ തിരിച്ചടിച്ച് ജയിക്കുകയായിരുന്നു. മത്സരത്തിൽ ഈജിപ്തിനായി രണ്ടാമത്തെ ഗോൾ നേടുകയും, വാറിലൂടെ മറ്റൊരു ഗോൾ നിഷേധിക്കപ്പെടുകയും ചെയ്ത മുസ്തഫ സിക്കോ റഫറിയുടെ പക്ഷപാതിത്വപരമായ തീരുമാനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

റഫറി തികച്ചും ഏകപക്ഷീയമായാണ് പെരുമാറിയത്. ഇത് പകൽവെളിച്ചത്തിൽ നടന്ന വ്യക്തമായ അനീതിയാണ്. ഒരു രാജ്യത്തിന്‍റെ മുഴുവൻ അധ്വാനമാണ് ആ റഫറി ഒറ്റയടിക്ക് ഇല്ലാതാക്കിയത്. മത്സരത്തിന്‍റെ തുടക്കം മുതൽ അയാൾ ഞങ്ങൾക്ക് എതിരായിരുന്നു. ഈ ടൂർണമെന്‍റ് മുഴുവൻ മുൻകൂട്ടി എഴുതിയ തിരക്കഥയാണ്. ഞങ്ങൾക്ക് അല്ലാഹു മാത്രം മതി, അവനാണ് ഏറ്റവും മികച്ച സംരക്ഷകൻ. ഞാൻ ഈജിപ്ഷ്യൻ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് അവരെ സന്തോഷിപ്പിക്കണം എന്നുണ്ടായിരുന്നു, പക്ഷേ സാധിച്ചില്ല. കാരണം കാര്യങ്ങൾ ഞങ്ങളുടെ കൈകളിൽ ആയിരുന്നില്ല. എല്ലാം മുൻകൂട്ടി എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ്. അർജന്‍റീനയ്ക്ക് ഇപ്പോഴേ എന്‍റെ വക ലോകകപ്പ് ആശംസകൾ. അവർക്ക് ജയിക്കാൻ വേറെയൊന്നിന്‍റെയും ആവശ്യമില്ലല്ലോയെന്നും സിക്കോ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *