അറ്റ്‌ലാന്‍റ: ഫുട്ബോൾ ചരിത്രത്തിൽ വൻകരകൾ കടന്ന ഒരു മഹാ വൈരമുണ്ടെങ്കിൽ അത് അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ളതാണ്. വെറുമൊരു കളി എന്നതിനപ്പുറം രാഷ്ട്രീയം, യുദ്ധം, പ്രതികാരം, മാന്ത്രിക കളിമികവ് എന്നിവയെല്ലാം ചേർന്നതാണീ ക്ലാസിക് പോരാട്ടം. ലോകകപ്പിന്‍റെ സെമി ഫൈനൽ വേദിയിൽ ബുധനാഴ്ച ഇരുടീമുകളും വീണ്ടും മുഖാമുഖം നിൽക്കുമ്പോൾ ഫുട്ബോൾ ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. കളിത്തട്ടിലെ ഈ ചോരത്തിളപ്പിന്‍റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
ഫുട്ബോളിൽ ഇന്ന് നമ്മൾ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകളുടെ ജനനത്തിന് പിന്നിൽപ്പോലും ഒരു അർജന്‍റീന-ഇംഗ്ലണ്ട് മത്സരത്തിന്‍റെ കഥയുണ്ട്. 1966 ലോകകപ്പ് ക്വാർട്ടറിൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ അർജന്‍റീന കളിക്കുന്നു. അന്ന് കളത്തിൽ കാർഡുകൾ കാണിക്കുന്ന രീതിയില്ല, റഫറിക്ക് നേരിട്ട് പുറത്താക്കാം. ഫൗളിന്‍റെ പേരിൽ അർജന്‍റീന നായകൻ അന്തോണിയോ റാറ്റിനെ റഫറി പുറത്താക്കി. എന്നാൽ കളംവിടാൻ റാറ്റിൻ കൂട്ടാക്കിയില്ല. അയാൾ റഫറിയോട് തർക്കിച്ചു, കോർണർ ഫ്ലാഗ് തകർത്തു, ഒടുവിൽ എലിസബത്ത് രാജ്ഞിക്ക് വേണ്ടി വിരിച്ച രാജകീയ പരവതാനിയിൽ പ്രതിഷേധിച്ചു കുത്തിയിരുന്നു. പ്രകോപിതരായ ഇംഗ്ലീഷ് കാണികൾ റാറ്റിന് നേരെ കൈയിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. ഈ നാടകീയ രംഗങ്ങളാണ് കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ, ചുവപ്പ് കാർഡുകൾ വേണമെന്ന ചിന്തയിലേക്ക് ഫിഫയെ എത്തിച്ചത്. വർഷങ്ങൾക്ക് ശേഷം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കാനിറങ്ങിയപ്പോൾ ലിയോണൽ മെസിയുടെ കൈയിലെ കറുത്ത ആം ബാൻഡിലുണ്ടായിരുന്നത് ഈ റാറ്റിൻ എന്ന പത്താം നമ്പറിന്‍റെ ഓർമ്മയായിരുന്നു.
