ലോകകപ്പ് ചരിത്രം തിരുത്തിക്കുറിക്കാനുള്ള വമ്പൻ പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്‍റ്,

ന്യൂയോര്‍ക്ക്: ഫുട്ബോൾ ലോകത്തെ വീണ്ടും ആവേശത്തിലാഴ്ത്തി ലോകകപ്പ് വിപുലീകരിക്കുമെന്ന സൂചനകൾ ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. ആദ്യമായി 48 ടീമുകളെ ഉള്‍പ്പെടുത്തി അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായി നടത്തിയ ലോകകപ്പ് വൻ വിജയമാണെന്ന് വിലയിരുത്തിയ ജിയാനി ഇൻഫാന്‍റിനോ, 2030-ലെ നൂറാം വാർഷിക പതിപ്പിൽ ടീമുകളുടെ എണ്ണം 64 ആയി ഉയർത്തുന്ന കാര്യം സജീവമായി ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

2026 ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പൂർത്തിയായി, അർജന്‍റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് ടീമുകള്‍ സെമി ഫൈനലിൽ ഇടംപിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇൻഫാന്‍റിനോയുടെ ഈ നിർണായക പ്രതികരണം. ലോകകപ്പ് ഏതാനും രാജ്യങ്ങൾക്ക് മാത്രമുള്ളതല്ലെന്ന് സ്വിസ് മാധ്യമമായ ‘ബ്ലൂവിൻ’-ന് നൽകിയ അഭിമുഖത്തിൽ ഇൻഫാന്‍റിനോ വ്യക്തമാക്കി.

നിലവിലെ 48 ടീമുകളുടെ ഫോർമാറ്റിനെ ‘100 ശതമാനം വിജയം’ എന്നാണ് ഇന്‍ഫാന്‍റിനോ വിശേഷിപ്പിച്ചത്. ലോകകപ്പ് എന്നത് മുഴുവൻ ലോകത്തിനും വേണ്ടിയുള്ളതാണ്, അല്ലാതെ യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും മാത്രമുള്ളതല്ല. ലോകകപ്പിൽ കളിക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും സ്വപ്നമാണ്. ചെറിയ രാജ്യങ്ങൾക്ക് നമ്മൾ അവസരം നൽകിയില്ലെങ്കിൽ, അവരുടെ ഫുട്ബോൾ നിലവാരം മെച്ചപ്പെടുത്താനുള്ള പ്രചോദനം അവർക്ക് നഷ്ടമാകും. ഈ ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട കമ്മിറ്റികൾ 64 ടീമുകളുടെ ഫോർമാറ്റിലേക്ക് മാറുന്ന കാര്യം വിശദമായി ചർച്ച ചെയ്യും-ഇൻഫാന്‍റിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *