കൊച്ചി: കതൃക്കടവിലുള്ള അൽ റീം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടത്. തുടർന്ന് പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലടക്കം ചികിത്സ തേടുകയായിരുന്നു. അടുത്തടുത്ത ദിവസങ്ങളിലും ഇവിടുന്ന് മന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. മൊത്തം അമ്പതോളം പേർ ചികിത്സ തേടിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇന്നലെ പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കുകയും ചെയ്തു. തുടർനടപടികളുടെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
