18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള സെപ്റ്റംബർ 25 മുതൽ

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള (IDSFFK) 2026 സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു.

ഒക്ടോബർ 2 മുതൽ 7 വരെ മേള നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക സൗകര്യങ്ങളും സംഘാടക ക്രമീകരണങ്ങളും പരിഗണിച്ച് മേളയുടെ തീയതി പുനഃക്രമീകരിക്കുകയായിരുന്നു. എല്ലാ ഫെസ്റ്റിവൽ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി സെപ്റ്റംബർ 25 മുതൽ 30 വരെ മേള സംഘടിപ്പിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഏക രാജ്യാന്തര ചലച്ചിത്രമേള എന്ന സവിശേഷത IDSFFK-ക്കുണ്ട്. പുതുമയാർന്ന ചലച്ചിത്രഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും അന്താരാഷ്ട്ര വേദിയൊരുക്കുന്നതിൽ ഈ മേള ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്.

IDSFFK-യുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നാണ് ഓസ്‌കാർ ക്വാളിഫയിങ് ഫെസ്റ്റിവൽ എന്ന പദവി. ഈ മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി അവാർഡുകളുടെ (ഓസ്‌കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാനുള്ള അർഹത ലഭിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുന്ന വേദിയായി IDSFFK മാറിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വർഷത്തെ മേളയിലേക്ക് 1,741 എൻട്രികൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സിനിമകളുടെ മൂല്യനിർണയത്തിനും തിരഞ്ഞെടുപ്പിനുമായി ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ് (ഇന്റർനാഷണൽ) എന്നീ വിഭാഗങ്ങളിലായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സുതാര്യവും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മികച്ച സൃഷ്ടികളെയാണ് മേളയിലേക്ക് തിരഞ്ഞെടുക്കുക.

മത്സരവിഭാഗത്തിലെ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഹോമേജ്, ഇന്റർനാഷണൽ ഫിലിംസ്, ഫെസ്റ്റിവൽ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങി മുപ്പതോളം വിഭാഗങ്ങളിലായി 300-ഓളം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നൽകുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഈ മേഖലയിലെ പ്രമുഖ വ്യക്തിത്വത്തിന് മേളയിൽ സമ്മാനിക്കും.

തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി ആറു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദർശന സൗകര്യങ്ങൾ, പ്രതിനിധി സേവനങ്ങൾ, അക്കാദമിക് പരിപാടികൾ, അതിഥി പങ്കാളിത്തം എന്നിവ ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *