ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ് സർക്കാരിന് തിരിച്ചടി. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിലാണ് തിരിച്ചടി. നിയമന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. മധുര ബഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്. എൻ ടി കെ അടക്കം കക്ഷികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. 31 പേർക്കാണ് വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറിയത്. ജൂലൈ 10ന് കരൂരിൽ വെച്ചായിരുന്നു ചടങ്ങ്. കടുത്ത വിമർശനമാണ് കോടതി ഉന്നയിച്ചത്. ലക്ഷക്കണക്കിന് യുവാക്കൾ ജോലി കാത്ത് പുറത്ത് നിൽക്കുന്നുവെന്നും അതിനിടെ ഇങ്ങനെ സർക്കാർ ജോലിനൽകാൻകഴിയുമോ എന്നും കോടതി ചോദിച്ചു.
