കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ജില്ലയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരുമെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുഴകള്‍, അരുവികള്‍, തടയണകള്‍, ജലാശയങ്ങള്‍ എന്നിവയില്‍ ഇറങ്ങുന്നതും മീന്‍പിടിത്തം, ട്രക്കിങ് തുടങ്ങിയ അപകടസാധ്യതയുള്ള പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങള്‍ അടച്ചിടാനും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും വനം വകുപ്പിനും ഡിടിപി സിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ബന്ധപ്പെട്ട മറ്റ് നിയമങ്ങള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *