ഒരു കൂടിക്കാഴ്ച. എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്. ചെപ്പോക്കിലെ ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യൻസ് മാര്‍ക്യു പോരാട്ടത്തിന് ശേഷമാണ് അത് സംഭവിക്കുന്നത്. ചെന്നൈയുടെ സിഇഒ കാശി വിശ്വനാഥനും മുംബൈ നായകൻ ഹാര്‍ദിക്ക് പാണ്ഡ്യയും തമ്മിലായിരുന്നു, ഒരു ദീര്‍ഘസംഭാഷണം. മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ട്രേഡിന്റെ സൂചനയായാണ് ക്രിക്കറ്റ് ലോകം ആ നിമിഷത്തെ കണ്ടത്. അത് ശരിയായ നിരീക്ഷണമാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം. മുംബൈ ഇന്ത്യൻസ് വക്താവ് ഹാര്‍ദിക്ക് – ചെന്നൈ ട്രേഡ് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെയെല്ലാം നിരസിക്കുമ്പോഴും സാധ്യതകളുടെ വാതില്‍ തുറന്നുതന്നെ കിടക്കുകയാണ്.
ഹാര്‍ദിക്ക് ചെന്നൈയിലേക്ക് കൂടുമാറാൻ കഴിയുമോ, അതിന് എത്ര താരങ്ങളെ പകരം കൊടുക്കേണ്ടി വരും ചെന്നൈ.
ഒരു താരത്തിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായുള്ള ചുറ്റുപാട് ഒരുക്കുന്നത് ചെന്നൈ ആണെന്ന് ഒരിക്കല്‍ ഹാര്‍ദിക്ക് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മുംബൈയുടെ സമീപനങ്ങളെ അല്‍പ്പം ഇകഴ്ത്തിയായിരുന്നു ഗുജറാത്ത് ടൈറ്റൻസ് നായകനായിരിക്കെ ഈ പ്രസ്താവന ഹാര്‍ദിക്ക് നടത്തിയത് പോലും. മഹേന്ദ്ര സിങ് ധോണിയെന്ന ഇതിഹാസത്തിനോടുള്ള സൗഹൃദവും ആദരവുമെല്ലാം ഹാര്‍ദിക്കിന് പ്രിയപ്പെട്ട ഒരിടമാണ് ചെന്നൈയുടെ ഡ്രെസിങ് റൂമെന്ന് തെളിയിക്കുന്നതാണ്. പക്ഷേ, അവിടേക്ക് എത്തുക എളുപ്പമല്ല.
