മനാമ: പശ്ചിമേഷ്യയിലെ സംഘർഷവും മുൻകരുതലുകളും കാരണമാക്കിയാണ് മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കൽ തുടരുകയാണ്. ബഹ്റൈൻ വിമാനത്താവളം സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ റദ്ദാക്കലെന്നതാണ് ഏറെ ശ്രദ്ധേയം. ഇൻഡിഗോ, എയർ അറേബ്യ, ഗൾഫ് എയർ എന്നിവയെല്ലാം കേരളത്തിലേക്കും തിരിച്ചും മുടക്കമില്ലാതെ സർവിസ് നടത്തുമ്പോഴാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കൽ തുടരുന്നത്. ഏറ്റവും ഒടുവിലായി ആഗസ്റ്റ് ഏഴ് വരെയുള്ള സർവിസുകളാണ് റദ്ദാക്കിയത്.
ബഹ്റൈനിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും നിരവധി പ്രവാസികൾ ആശ്രിക്കുന്നത് ഈ എക്സ്പ്രസിനെയാണ്. പലപ്പോഴും അവസാന നിമിഷമാണ് റദ്ദാക്കൽ അറിയുന്നത്. വളരെ കുറഞ്ഞ ദിവസങ്ങളുടെ അവധി മാത്രമുള്ളവരും വിസ കാലാവധി അവസാനിക്കാറായവരുമടക്കം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അവസാന ദിവസങ്ങളിലെ റദ്ദാക്കൽ മൂലം പലർക്കും വൻ തുക നൽകി മറ്റ് വിമാന കമ്പനികളുടെ ടിക്കറ്റ് എടുക്കേണ്ടി വരുന്നു. ഇതോടൊപ്പം പലപ്പോഴും പലർക്കും ബംഗളൂരുവിൽ നിന്നും മറ്റും ടിക്കറ്റ് എടുക്കേണ്ടി വരുന്നുണ്ട്. വൻ തുക ചെലവഴിക്കേണ്ടി വരുന്നതിനൊപ്പം യാത്ര സമയവും വർധിക്കുന്നു. അടിക്കടി സർവിസ് റദ്ദാക്കുന്നതിനേക്കാൾ നല്ലത് പൂർണമായി ഒഴിവാക്കലാണെന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന പ്രവാസികളുമുണ്ട്. എന്നാൽ, ടിക്കറ്റ് നിരക്ക് നിർണയിക്കുന്നതിൽ നിർണായകവും സർവിസുകളുടെ എണ്ണത്തിൽ മുൻപന്തിയിലുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് കൃത്യമായി സർവീസ് നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. അടുത്തയാഴ്ച മുതലെങ്കിലും ഈ ദുരിതം അവസാനിപ്പിക്കുമെന്ന പ്രത്യാശയും അവർ പങ്കുവെക്കുന്നു.
