ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടകം.കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ വിഷയത്തിൽ ഇടപെടണം.വെള്ളം കുറവുള്ള സമയത്ത് തമിഴ്നാടിന് വെള്ളം നൽകാനാകില്ല. മഴ പെയ്തത് കൊണ്ട് മാത്രമാണ് ഇപ്പോൾ പ്രതിസന്ധി ഒഴിവായത്. നിർദേശിച്ചതിനേക്കാൾ കൂടുതൽ വെള്ളം തമിഴ്നാടിന് നൽകി. കബനി, ഹാരംഗി ഡാമുകളിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുടർന്നും വെള്ളം ഒഴുക്കും. മഴ നിലച്ചാൽ വെള്ളം നൽകുന്നത് നിർത്തും. 40 ടിഎംസി കരുതൽ ശേഖരമാക്കി വയ്ക്കാൻ തീരുമാനം. സർക്കാർ നേരിട്ട് സുപ്രീംകോടതിയിലേക്കില്ല. ഡിഎംകെ നൽകിയിട്ടുള്ള ഹർജിയിൽ കോടതി ചോദിച്ചാൽ വിശദീകരണം നൽകും.
നദീ ജല തർക്കം ചർച്ച ചെയ്യാനായി വിജയുമായി നടക്കാനിരുന്ന കൂടിക്കാഴ്ച ഡികെ ശിവകുമാർ റദ്ദാക്കിയിരുന്നു. തമിഴ്നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്നും, അതിനാൽ തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് വരേണ്ടതില്ലെന്ന് ആവശ്യപ്പെടുമെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കിയത്. കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചതോടെയാണ് കർണാടക സർക്കാർ കൂടിക്കാഴ്ച നീട്ടിയത്. വെള്ളം വേണ്ടെന്ന് പറയാതെ വിജയ്നെ ബംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിമാനത്താവളത്തിൽ തടയുമെന്നുമാണ് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയത്.
