ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം; ആശങ്കകൾ തള്ളി കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയം

ന്യൂഡൽഹി: ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ തള്ളി കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയം. മലിനീകരണം സംബന്ധിച്ച വാർത്തകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും എന്നാൽ ഇന്ധനത്തിന്റെ ഗുണമേന്മ ഓയിൽ മാർക്കറ്റിങ് കമ്പനികൾ പതിവായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം X പോസ്റ്റിൽ വ്യക്തമാക്കി.

ഇന്ത്യയിലുടനീളം നടത്തിയ പരിശോധനയിൽ ക്ലോറൈഡ് മലിനീകരണവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് മന്ത്രാലയം പറയുന്നു. രാജ്യത്തെ 87,000-ൽ അധികം ഔട്ട്‌ലെറ്റുകളിൽ ദിവസം 8-12 പരിശോധന നടത്തുന്നുണ്ട്. 2000-ൽ അധികം സാമ്പിളുകൾ ക്ലോറൈഡ്/സൾഫൈഡ് അംശം കണ്ടെത്തുന്നതിനായി പരിശോധിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് ക്ലോറൈഡ് മലിനീകരണത്തിന്റെ രണ്ട് കേസുകൾ മാത്രമാണ് കണ്ടെത്തിയത്. ആ പമ്പുകളിൽ നിന്നുള്ള വിൽപ്പന ഉടൻ നിർത്തിവെച്ചെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ വാഹന നിർമാതാക്കളുടെ സംഘടനയായ SIAM ഉയർത്തിക്കാട്ടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. ഇന്ധന പമ്പുകളിലെ മലിനീകരണം എൻജിന്റെയും എക്സോസ്റ്റ് ഘടകങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതായി സിയാം മുന്നറിയിപ്പ് നൽകി എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.

E20 പെട്രോൾ രാജ്യവ്യാപകമായി പുറത്തിറക്കിയതിനുശേഷം ഇന്ധനത്തിന്റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക മന്ത്രാലയത്തിന് കത്തെഴുതിയതായി CNBC-TV18 റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പിന്നീട് പിൻവലിച്ചു. E20 പെട്രോളിലെ ഉയർന്ന ക്ലോറൈഡ് മലിനീകരണവും അമിതമായ ഈർപ്പവും കാരണം ഫ്യുവൽ ഇൻജക്ടറുകൾ, ഫ്യുവൽ പമ്പുകൾ, എക്സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ (EGR) വാൽവുകൾ, എക്സോസ്റ്റ് ഘടകങ്ങൾ തുടങ്ങിയ ഇന്ധനവുമായി നേരിട്ട് ബന്ധപ്പെടുന്ന ഭാഗങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന സംഭവങ്ങളിൽ വലിയ വർധന രേഖപ്പെടുത്തിയതായി സിയാം കണ്ടെത്തിയതായി റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.

വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ നിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകളിൽ 500 mg/kg വരെ ക്ലോറൈഡ് മലിനീകരണ നിലയും, റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 350 mg/kg വരെ മലിനീകരണ നിലയും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് ഇപ്പോൾ കേന്ദ്രം നിഷേധിച്ചിട്ടുള്ളത്.രാജ്യത്തുടനീളം E20 ഇന്ധനം അവതരിപ്പിച്ചതുമുതൽ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച സംഭവങ്ങൾ ഗണ്യമായി വർധിച്ചതായി SIAM ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പെട്രോളിൽ എഥനോൾ കലർത്തുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ ഇത്തരത്തിലുള്ള മലിനീകരണം കാരണമാകുമെന്നും സിയാം മുന്നറിയിപ്പ് നൽകിയതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *