അമ്മാൻ: ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയ്‌ക്കെതിരെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആരോപണങ്ങളുമായി ജോർദാൻ ഫുട്ബോൾ അസോസിയേഷൻ തലവനും മുൻ ഫിഫ വൈസ് പ്രസിഡന്‍റുമായ പ്രിൻസ് അലി ബിൻ അൽ-ഹുസൈൻ. ഇൻഫാന്‍റിനോയ്ക്ക് രാഷ്ട്രീയ പിന്തുണ നൽകിയാൽ ജോർദാൻ ഫുട്ബോൾ അസോസിയേഷൻ നേരിടുന്ന സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാമെന്ന് ഫിഫ വാഗ്ദാനം ചെയ്തതായും, ഇത് വ്യക്തമായ ബ്ലാക്ക്‌മെയിലിംഗ് ആണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പ്രിൻസ് അലി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഫിഫ അറബ് കപ്പിന്‍റെ ഫൈനലിൽ എത്തിയ ജോർദാന് ലഭിക്കേണ്ട അർഹമായ പ്രൈസ് മണി ഫിഫ ഇതുവരെ കൈമാറിയിട്ടില്ല. കോടിക്കണക്കിന് ഡോളറിന്‍റെ സാമ്പത്തിക റിസർവ് ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഫിഫ തങ്ങളുടെ തുക തടഞ്ഞുവെച്ചിരിക്കുന്നതെന്നും, പ്രശ്നം നേതൃത്വത്തിന്‍റെ നിലപാടുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഫാന്‍റിനോക്കെതിരെ ‘ബ്ലാക്ക്‌മെയിലിംഗ്’ ആരോപണം
