വയനാട്: വയനാട് പുത്തുമല ദുരന്തം നടന്നിട്ട് ഇന്നേക്ക് ഏഴ് വർഷം പൂർത്തിയാകുന്നു. 2019 ആഗസ്റ്റ് 8 നായിരുന്നു വയനാട് പുത്തുമലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത്. 17 പേരാണ് മരണപ്പെട്ടത്. ഒരു ഗ്രാമം മുഴുവൻ ആ ദുരന്തത്തിൽ തകർന്നു. ദുരന്തബാധിതരെ പുനരധിവസിപ്പിച്ചത് മേപ്പാടി നെടുമ്പാലയിലെ മുക്കിൽ പീടികയിലായിരുന്നു. സർക്കാരിന്‍റെയും വിവിധ സന്നധ സംഘടനകളുടെയും നേതൃത്വത്തിൽ ദുരന്തബാധിതരെ പുനരധിവസിപ്പിച്ച വീടുകളിൽ പലതും ഇപ്പൊൾ ചോർന്നൊലിക്കുകയാണ്. ചില വീടുകളിൽ വിള്ളലുകളുണ്ടായിട്ടുണ്ട്.
ചുമരിൽ മാത്രമല്ല നിലത്ത് പാകിയ ടൈൽസിലും വിള്ളൽ വീണിട്ടുണ്ട്. സർക്കാർ ഇവർക്ക് ധനസഹായമായി നൽകിയത് വെറും 4 ലക്ഷം രൂപയാണ്. ചുമരിലേക്ക് വെള്ളം ഇറങ്ങി ചുമരിൻ്റെ പുറം ഭാഗം പൊട്ടി സിമൻ്റ് പുറത്തേക്ക് കാണുന്നുണ്ട്. ചിലർ സ്വന്തം കാശ് മുടക്കി വീട് വാർത്തിട്ടുണ്ട്. എത്രയും വേഗം വീടിൻ്റെ അറ്റകുറ്റ പണികൾ നടത്തി തങ്ങളെ സംരക്ഷിക്കണം എന്നാണ് ഇവരുടെ ആവശ്യം.
