ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി, പന്തിനും ജുറെലിനും നിരാശ

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്സില്‍ 363-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. 27 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണോടെ മാനവ് സുതാറും ക്രീസില്‍.

മൂന്നാം നമ്പറില്‍ ക്രീസിലെത്തി 121 പന്തില്‍ 103 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. പടിക്കല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്തും(2), ധ്രുവ് ജുറെലും(1) നിരാശപ്പെടുത്തി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കൈവിരലിലെ പരിക്ക് കാരണം ബാറ്റിംഗിനിറങ്ങിയില്ല.

യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി രണ്ടാം ദിനം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാൽ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. റണ്ണെടുക്കും മുമ്പെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ ദിലും സുധീര ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ കെ എല്‍ രാഹുലും ചേര്‍ന്ന് 96 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 67 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെ കെഷാര നുവാന്ത പുറത്താക്കിയതിന് ശേഷം നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. ജഡേജയും പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 150 കടത്തിയെങ്കിലും സെഞ്ചുറിക്ക് പിന്നാലെ പടിക്കൽ റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് പിന്നാലെ ഇന്ത്യക്ക് പന്തിനെയും ജുറെലിനെയും നഷ്ടമായത് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *