കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ എടുത്തു. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ മുങ്ങിയതായാണ് സംശയം.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ തുടരുമ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി അർജുന്റെ പ്രകോപനം തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ അടക്കം കേസുകളിലെ പ്രതിയാണ് അർജുൻ ആയങ്കി.
