തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും ഇന്ന് മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാർ അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22-ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.
ഇന്ന് മുതൽ ചലാൻ നൽകുന്നതിൽനിന്ന് വിട്ടുനൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യമെന്നും സംഘടനകൾ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും ഇന്ന് മുതൽ ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അംഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോഗസ്ഥർ വിട്ടുനൽക്കും. ഫെയ്സ് ആപ്പിലെ ആശങ്കകൾ ദുരീകരിക്കാത്തതിനാൽ ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചു.
