വിരമിക്കല്‍ സൂചനയ്ക്കിടെ വീണ്ടും മൈതാനത്തേക്ക് മടങ്ങിയെത്തി ഇതിഹാസ താരം ലയണല്‍ മെസ്സി. പിതാവ് ജോർജ് മെസ്സിയുടെ നിര്യാണത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നത്. ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ലിയോണിനോടാണ് മയാമി കളിച്ചത്. എന്നാല്‍ 2-3 ന് ഇന്റര്‍ മയാമി തോറ്റു. ആദ്യ പകുതിയില്‍ മയാമി 1-0 ന് മുന്നിലായിരുന്നപ്പോള്‍, ആദ്യ ഗോള്‍ നേടിയ ഡാനിയല്‍ പിന്ററിന് പകരക്കാരനായാണ് മെസ്സിയെ പരിശീലകന്‍ കളത്തിലിറക്കിയത്. ശനിയാഴ്ച റൊസാരിയോയിലെ ആശുപത്രിയിലായിരുന്നു ജോർജ് മെസ്സി അന്തരിച്ചത്. അന്ന് തന്നെ വിമാനമാര്‍ഗ്ഗം റൊസാരിയോയിലെത്തിയ മെസ്സി ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാണ് അമേരിക്കയില്‍ തിരിച്ചെത്തിയത്.
കളിയുടെ 50-ാം മിനിറ്റില്‍ ഡാനിയല്‍ ആര്‍സിലയിലൂടെ ലിയോണ്‍ സമനില പിടിച്ചെങ്കിലും 54-ാം മിനിറ്റില്‍ യാനിക്ക് ബ്രൈറ്റിലൂടെ മിയാമി വീണ്ടും മുന്നിലെത്തി. എന്നാല്‍ 61-ാം മിനിറ്റില്‍ ഹുവാന്‍ ഡൊമിംഗെസ് ലിയോണിനായി വീണ്ടും സമനില ഗോള്‍ നേടി. തുടര്‍ന്ന് 83-ാം മിനിറ്റില്‍ ആര്‍സില നേടിയ വിജയഗോളോടെ ഇന്റര്‍ മിയാമി തോല്‍ക്കുകയായിരുന്നു. ഇതോട ടീം ലീഗ്‌സ് കപ്പില്‍നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് തോല്‍വിയുമാണ് മയാമി സ്വന്തമാക്കിയത്.മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, അന്തരിച്ച പിതാവ് ജോർജ് മെസ്സിയെ അനുസ്മരിച്ച് താരം വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തിലും കരിയറിലും പിതാവ് വഹിച്ച പങ്കിനെയും തങ്ങള്‍ തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധത്തെയും മെസ്സി അനുസ്മരിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മെസ്സി ഹൃദയസ്പര്‍ശിയായ കുറിപ്പ് എഴുതിയത്.
ലോകകപ്പ് സ്വപ്നങ്ങളും പിതാവിന്റെ പിന്തുണയും ഓര്‍ത്തെടുത്ത മെസ്സി, അദ്ദേഹമില്ലാത്ത ഒരു ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്ന് വ്യക്തമാക്കി.’ഡാഡി, നിങ്ങള്‍ വിട്ടുപിരിഞ്ഞു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി നിങ്ങളെ കാണാന്‍ കഴിയില്ലെന്നും സംസാരിക്കാന്‍ കഴിയില്ലെന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകുന്നില്ല. നിങ്ങള്‍ ഏറെ വേദന അനുഭവിക്കുകയായിരുന്നുവെന്നും ഇതാണ് നല്ലതെന്നും എനിക്കറിയാം, എങ്കിലും നിങ്ങള്‍ വളരെ വേഗത്തില്‍ ഞങ്ങളെ വിട്ടുപോയി. നമുക്ക് ഒരുമിച്ച് ആസ്വദിക്കാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടായിരുന്നു’ -മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പിതാവിനുവേണ്ടി ലോകകപ്പ് നേടാനാണ് താന്‍ ആഗ്രഹിച്ചതെന്നും, ശരീരത്തിന് വഴങ്ങാതെ വന്നിട്ടും പരമാവധി ശ്രമിച്ചെങ്കിലും സ്പെയ്നിനോട് തോറ്റ ഫൈനലില്‍ വിജയം കണ്ടെത്താനായില്ലെന്നും മെസ്സി പറഞ്ഞു. ‘കിരീടം നേടി അത് നിങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എനിക്ക് അതിന് സാധിച്ചില്ല. എന്റെ കാലുകള്‍ക്ക് ഇനി വയ്യായിരുന്നു. ഇത്തവണ എന്റെ ശരീരത്തിന് വിപരീതമായി ശ്രമിക്കാന്‍ ഞാന്‍ നോക്കി, പക്ഷേ കഴിഞ്ഞില്ല. ഒരിക്കലും എനിക്ക് പൂര്‍ണ സജ്ജനാകാന്‍ സാധിച്ചില്ല. ഞാന്‍ തിരികെ എത്തിയപ്പോള്‍ പെനാല്‍ട്ടിയില്‍ ഫൈനല്‍ തോറ്റുവെന്നാണ് നിങ്ങള്‍ കരുതിയത്. നടന്ന കാര്യങ്ങളെക്കുറിച്ചൊന്നും നമുക്ക് സംസാരിക്കാന്‍ പറ്റിയില്ല. നിങ്ങള്‍ക്കൊന്നും ആസ്വദിക്കാന്‍ പറ്റിയില്ല. നമ്മള്‍ ചാമ്പ്യന്മാര്‍ ആയില്ലായിരിക്കാം, പക്ഷേ ഓരോ മത്സരവും ആസ്വദിച്ചാണ് കളിച്ചത്. മത്സരത്തിലെ പോരാട്ടത്തിന് നിങ്ങളായിരുന്നു ശക്തി’ -മെസ്സി കുറിച്ചു.
