ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും പഠനം പൂർത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്. 1991-ൽ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം.
രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ
