കൊൽക്കത്ത: ബംഗാളിൽ ബിജെപി-തൃണമൂൽ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഉത്തർപ്രദേശിലെയും ബിഹാറിലെയും “വെടിവെച്ചു കൊല്ലുക”, “തട്ടി കളയുക” എന്നീ രാഷ്ട്രീയ സംസ്കാരങ്ങൾ ബംഗാളിലേക്ക് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ ആരോപിച്ചു. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിശബ്ദതയെയും പാർട്ടി രൂക്ഷമായി വിമർശിച്ചു.
ദക്ഷിണ 24 പർഗാനാസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പോലീസ് ഒബ്സർവർ അജയ് പാൽ ശർമ്മ തൃണമൂൽ സ്ഥാനാർഥി ജഹാംഗീർ ഖാനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതാണ് വിവാദങ്ങൾക്ക് ആധാരം. ഇതിന് പിന്നാലെ ബിജെപി വക്താവ് അലോക് അജയ് ഹിന്ദിയിൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റും വധഭീഷണി ആരോപണത്തിലേക്ക് നയിച്ചു. “ദീദി ഞങ്ങളെ പേടിപ്പിക്കാൻ നോക്കിയാൽ വെടിവെച്ചു കൊല്ലും” എന്നർത്ഥം വരുന്ന വരികളാണ് പോസ്റ്റിലുണ്ടായിരുന്നതെന്ന് ടിഎംസി ചൂണ്ടിക്കാട്ടി.
