ഡൽഹി : കഴിഞ്ഞ രണ്ട് വർഷങ്ങളിലും സാധാരണയെക്കാൾ കൂടുതൽ മഴയാണ് രാജ്യത്ത് ലഭിച്ചത്. മൺസൂൺ ശക്തമായിരുന്നു എന്നതാണ് ഇതിന് കാരണം. 2024-ലും 25-ലും ജലസംഭരണികൾ നിറയുകയും കർഷകർക്ക് തുടർച്ചയായി മികച്ച വിളവ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ 2026-ൽ സ്ഥിതി അതായിരിക്കില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഈ വർഷത്തെ തെക്ക് പടിഞ്ഞാറൻ മൺസൂൺ സാധാരണ നിലയുടെ 90 ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.
ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്നതും രാജ്യത്തിന്റെ വാർഷിക മഴയുടെ ഏകദേശം 70 ശതമാനം നൽകുന്നതുമായ കാലവർഷമാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ. ഐഎംഡിയുടെ പ്രവചനം ശരിയാണെങ്കിൽ ഈ വർഷത്തേത് രാജ്യത്തെ ഒരു ദശകത്തിനിടലെ ഏറ്റവും ദുർബലമായ മൺസൂൺ ആയിരിക്കും.
രാജ്യത്ത് ഇതിനുമുമ്പ് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത് 2015 ലാണ്. അന്നും സാധാരണയേക്കാൾ 90 ശതമാനത്തിൽ താഴെ ആയിരുന്നു ലഭിച്ച മഴ. ആ വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വരൾച്ചയും വിള നാശവും രൂക്ഷമായ ജലദൗർലഭ്യവും അനുഭവപ്പെട്ടിരുന്നു.
