തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തോൽവിയിൽ പ്രതികരിച്ച് തിരുവമ്പാടി എൽഡിഎഫ് സ്ഥാനാർത്ഥി ലിൻറോ ജോസഫ്. ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് ഭരണത്തിൽ സംഭവിച്ചെന്നും ഇക്കാര്യം പരിശോധനയിലൂടെ കണ്ടെത്തി തിരുത്തണമെന്നും മുൻ എംഎൽഎ കൂടിയായ ലിൻറോ ജോസഫ് പ്രതികരിച്ചു. പാർട്ടി പ്രവർത്തകർക്ക് പൊതുജനങ്ങളുമായുളള ദൈനംദിന ബന്ധം നഷ്ടപ്പെട്ടതും തിരിച്ചടിക്ക് കാരണമായെന്നും തുടർച്ചയായ ഭരണവും ജനങ്ങളുമായുളള ബന്ധത്തിൽ കുറവ് വരുത്തിയിട്ടുണ്ടാകാമെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ലിൻറോ ജോസഫ് പറഞ്ഞു. വോട്ടെണ്ണലിന് ശേഷം ഒരുപാട് ആളുകൾ വിളിച്ചിരുന്നെന്നു അപ്രതീക്ഷിത തോൽവിയാണെന്ന് പലരും പറഞ്ഞു. തിരുവമ്പാടി യുഡിഎഫിന് അനുകൂലമായ മണ്ണാണ്. അതിനെ മറികടക്കാൻ കഴിയും എന്നാണ് കരുതിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും പ്രതീക്ഷിച്ചത് അതുതന്നെയാണ്. ജനങ്ങൾക്ക് അസ്വീകാര്യമായ എന്തോ ഭരണത്തിൽ ഉണ്ടായിരുന്നു. ഭവനസന്ദർശനത്തിൻറെ ഭാഗമായി 600 ഓളം വീടുകൾ കയറിയിട്ടുണ്ട്. അപ്പോഴൊന്നും സർക്കാരിൻറെ പ്രവർത്തനങ്ങളോട് എതിർപ്പുള്ളതായി തോന്നിയിട്ടില്ല, തുറന്നു പറയാത്തതാണോ എന്ന് സംശയമുണ്ട്. ആളുകളുമായുള്ള ബന്ധം കുറഞ്ഞുപോയി, ആളുകൾക്ക് ദൈനംദിനം ബന്ധപ്പെടാൻ പറ്റേണ്ട ആളുകളാണ് പാർട്ടി പ്രവർത്തകരും പാർട്ടി നേതാക്കളും, അവരുടെ ചെറിയ ഒരു ആവശ്യത്തിന് പോലും. എന്നാൽ അതിൽ മാറ്റം വന്നിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത് എന്നും ലിൻറോ പറഞ്ഞു.
LDF എന്തുകൊണ്ട് തോറ്റു?
