കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. സോനയുടെ ഭർത്താവ് രജിൻ ലാലിന് കാർ കത്തിയതിൽ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനം നൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു.

സംഭവം നടക്കുന്ന വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെട്രോളുമായി സോന പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ ബന്ധുവീട്ടിൽ നിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യിൽ കരുതിയിരുന്ന പെട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

കാർ കത്തിയത് ഷോർട് സർക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെട്രോൾ വാങ്ങിയ വിവരം വ്യക്തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളിൽ പെട്രോളിൻ്റെ ഗന്ധം ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. സോനയുടെ മരണത്തിൽ രജിൻ്റെ കുടുംബത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തിയത്. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *