ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) യുടെ മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.
ഞായറാഴ്ച രാവിലെ ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. 300ലധികം പാക് സൈനികരെയും കുടുംബാംഗങ്ങളെയും വഹിച്ച് ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിൻ, റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടായത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.
സ്ഫോടനത്തിൽ ട്രെയിനിൻ്റെ മൂന്നു കോച്ചുകൾ പാളംതെറ്റിയതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനലുകളും ഗ്ലാസ് പാനലുകളും പൊട്ടിച്ചിതറിയതായും, പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾ തകർന്നതായി പൊലീസ് അറിയിച്ചു. പാക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് സുരക്ഷാ സേന മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷാപ്രവർത്തനം ഊർജിതമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി റസ്ക്യൂ ട്രക്കുകളും ദുരിതാശ്വാസ ട്രെയിനും പുറപ്പെട്ടതായി പാകിസ്ഥാൻ റെയിൽവേ അറിയിച്ചു.
