കൽപ്പറ്റ: മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. കാട്ടാന ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെയാണ് സർക്കാരിന്റെ ഇടപെടൽ. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് ആക്രമണം നടന്നതെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന പരിപാടി നടപ്പാക്കും. ജൂൺ 5 ന് സർക്കാർ വനനയം പ്രഖ്യാപിക്കും. വന്യജീവി ആക്രമണങ്ങളെ സംബന്ധിച്ച് പഠനം നടത്തും. വനംവകുപ്പ് ജനങ്ങൾക്ക് എതിരെയുള്ള വകുപ്പ് അല്ല. ജനങ്ങളുടെ മേൽ കുതിര കയറാനുള്ള വകുപ്പുമല്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
മേപ്പാടി കള്ളാടിയിൽ വെച്ച് ഭർത്താവുമായി സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് പുത്തുമല സ്വദേശി ജെസ്സി മരിച്ചത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു.
