ടെഹ്റാൻ: അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ ഇനി സുരക്ഷിത താവളങ്ങൾ ഉണ്ടാകില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനെയി. തെക്കന്‍ ഇറാനില്‍ നടന്ന ആക്രമത്തിന് പിന്നാലെയാണ് മൊജ്തബയുടെ എക്‌സ് പോസ്റ്റ്. തിരിച്ചടിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കയുടെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് ഐആര്‍ജിസിയുടെ പക്ഷം.
ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി. അതിനിടെ, തെക്കന്‍ ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2 ശതമാനം ഉയര്‍ന്ന് ബാരലിന് 97.56 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 91.25 ഡോളറിലും എത്തി.
അതേസമയം, അബ്രഹാം കരാറില്‍ ഒപ്പിടാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം പാകിസ്ഥാൻ തള്ളി. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാനും അമേരിക്കയും സമാധാന കരാറിലെത്തിയാല്‍ പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങള്‍ അബ്രഹാം കരാറില്‍ ഒപ്പിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി അബ്രഹാം കരാര്‍ ചേര്‍ന്ന് നില്‍ക്കുന്നില്ലെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.
