ന്യൂഡൽഹി: രാജ്യത്തെ സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ വിവരശേഖരണത്തിന് ആരായാനുള്ള നാൽപ്പത് ചോദ്യങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ. ജാതി, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് ചോദ്യങ്ങൾ. ശൈത്യമേഖലകളിൽ സെപ്റ്റംബർ ഒന്നാംതീയതി മുതലാണ് രണ്ടാംഘട്ട വിവരശേഖരണം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചോദ്യങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്.
ലഡാക്കിലെയും ജമ്മു കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ശൈത്യമേഖലകളിൽ ജനസംഖ്യ കണക്കെടുപ്പ് സെപ്റ്റംബർ ഒന്ന് മുതൽ മുപ്പതാം തീയതി വരെ നടക്കുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 17 മുതൽ 31 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലെ പോപ്പുലേഷൻ എന്യൂമറേഷൻ (പിഇ) അടുത്ത വർഷമാണ് ആരംഭിക്കുക. സെൻസസിന്റെ ഭാഗമായി ഇതാദ്യമായാണ് ജാതി സംബന്ധിച്ചുള്ള വിവരങ്ങൾ ചോദിക്കുന്നത്.
വൈവാഹികനില, വിവാഹസമയത്തെ പ്രായം, പങ്കാളിയുടെ പേര്, പൗരത്വം, മതം, എസ് സി-എസ്ടി വിഭാഗത്തിൽപ്പെടുന്നവരാണോ, ജാതി, ഭിന്നശേഷിയുള്ള ആളാണോ, മാതൃഭാഷ ഏതാണ്, അറിയാവുന്ന മറ്റു ഭാഷകൾ ഏതൊക്കെ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ചോദിക്കും. വിദ്യാഭ്യാസ യോഗ്യത, കോവിഡ് വാക്സിനേഷൻ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവയും ഉൾപ്പെടുത്തും.
