ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽനിന്നും ഉദ്ധവ് താക്കറെയുടെ ശിവസനേയിൽനിന്നും വിമത നീക്കംനടത്തി പുറത്തുവന്ന എംപിമാർക്കും ഒപ്പമുണ്ടാവുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ എംപിമാർക്ക് ഒരുക്കിയ പ്രത്യേക പ്രഭാത ഭക്ഷണ വിരുന്നിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. തൃണമൂൽ വിട്ടെത്തിയ ഇരുപത് പേരും ഉദ്ധവിന്റെ ശിവസേന വിട്ടെത്തിയ ആറ് പേരും ഉൾപ്പടെ 45-ഓളം എംപിമാരാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തത്. തൃണമൂൽ വിമതർ എൻസിപിഐ എന്ന പാർട്ടിയിലും ഉദ്ധവ് സേനാ എംപിമാർ ഷിന്ദേയുടെ പാർട്ടിയിലും ചേർന്ന് എൻഡിഎയുടെ ഭാഗമായിരുന്നു.
മുൻ പാർട്ടികളിൽനിന്ന് കടുത്ത വിമർശനവും നിയമനടപടികളും നേരിടുന്ന പശ്ചാത്തലത്തിലാണ് വിമത എംപിമാർക്ക് പ്രധാനമന്ത്രി ധൈര്യം പകർന്നത്. ‘അവർ എന്ത് വേണമെങ്കിലും സംസാരിക്കട്ടെ, നിങ്ങൾ വിഷമിക്കേണ്ടതില്ല, ഞാൻ നിങ്ങളുടെ ഒപ്പമുണ്ട്’, പ്രധാനമന്ത്രി പറഞ്ഞതായി വിരുന്നിൽ പങ്കെടുത്ത എംപിമാരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. വളരെ നല്ല ആശയവിനിമയമാണ് പ്രധാനമന്ത്രിയുമായി ഉണ്ടായതെന്ന് വിമത തൃണമൂൽ എംപി ജഗദീഷ് ബസൂനിയ പറഞ്ഞു. ‘നമ്മളെല്ലാം എൻഡിഎ കുടുംബത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഞങ്ങളോട് പറഞ്ഞു. എൻഡിഎ പ്രവർത്തിക്കുന്നതുപോലെ പൊതുജനങ്ങളുടെ ക്ഷേമത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും അറിയിച്ചു’, ബസൂനിയ പറഞ്ഞു.
നേരത്തെ പുതുതായി തിരഞ്ഞെടുത്ത എൻഡിഎ രാജ്യസഭാ എംപിമാരുമായും ആം ആദ്മി പാർട്ടിയിൽനിന്നടക്കം ബിജെപിയിൽ ചേർന്ന എംപിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽ ആരെയാണ് കാണുന്നതെന്നും ആരുമായാണ് ഒപ്പം ഇരിക്കുന്നതെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞിരുന്നു. ലെറ്റർഹെഡ് എങ്ങനെ ഉപയോഗിക്കണം, എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.സാങ്കേതികവിദ്യക്ക് ഗുണങ്ങളുണ്ടെങ്കിലും ദോഷങ്ങളുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽമീഡിയ ശ്രദ്ധയോടെ ഉപയോഗിക്കണം. ‘സഭയ്ക്കുള്ളിലെ ഉത്കണ്ഠ പുറത്തേക്ക് കൊണ്ടുപോകരുത്. കാരണം ചിലപ്പോൾ സഭയിൽ അത്തരം ഒരു അന്തരീക്ഷം ഉണ്ടാകാം, അത് ഉത്കണ്ഠ ഉണ്ടാക്കും, അത് പുറത്ത് കാണിക്കേണ്ടതില്ല. ദേഷ്യത്തിൽ സംസാരിക്കുകയോ അലറുകയോ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങൾക്ക് എല്ലാവർക്കും പാർട്ടിയുടെ നിലപാട് അറിയാം. എല്ലാ വിഷയങ്ങളിലും നിങ്ങളുടെ അഭിപ്രായങ്ങൾ ശാന്തമായി അവതരിപ്പിക്കണം’, പ്രധാനമന്ത്രി പറഞ്ഞു.
ടെലിവിഷൻ ചാനലുകളിലും മാധ്യമങ്ങളിലും ആരും അനാവശ്യമായി ഒന്നും പറയരുത്. എപ്പോഴും പൂർണമായ അന്തസ്സ് നിലനിർത്തുക. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് തുടങ്ങിയ സോഷ്യൽ മീഡി പ്ലാറ്റ്‌ഫോമുകളിൽ സജീവമായി ഇടപഴകുക. യുവാക്കളുമായി സംവദിക്കുക, സർക്കാർ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ അറിയിക്കുക, കായിക പ്രവർത്തനങ്ങൾക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും പ്രധാനമന്ത്രി എംപിമാർക്ക് നിർദേശംനൽകി.
