ചെന്നൈ: മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിവെച്ചത്. സൗഹാർദ പൂർവ്വമായി വിട നൽകണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ, രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കേറ്റ കനത്ത പരാജയവും 11.24 ആയിരുന്ന വോട്ടിങ് ശതമാനം 2.64 ആയി കൂപ്പുകുത്തിയതും തിരഞ്ഞെടുപ്പ് കാലത്ത് നേരിട്ട അവഗണനയും പാർട്ടി നൽകിയ ഉറപ്പുകൾ ഒന്നും പാലിയ്ക്കപ്പെടാത്തതുമൊക്കെയാണ് കെ അണ്ണാമലൈ ബിജെപി വിടാനുള്ള കാരണങ്ങളെന്നാണ് സൂചന. ‘മക്കൾ ശക്തി‘ എന്നാണ് പുതിയ പാർട്ടിയുടെ പേര് എന്നാണ് അഭ്യൂഹം. അണ്ണാഡിഎംകെയുമായുള്ള സഖ്യം യാഥാർഥ്യമാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയത് മുതൽ ഇടഞ്ഞുനില്കുകയായിരുന്നു കെ അണ്ണാമലൈ.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2020ലാണ് ബിജെപിയിൽ ചേർന്നത്. 2021 മുതൽ 2025 വരെ പാർട്ടിയുടെ തമിഴ്നാട് അധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അടുത്തിടെ കേന്ദ്രസർക്കാരിന്റെ ത്രിഭാഷ നയത്തിനെ അദ്ദേഹം വിമർശിച്ചിരുന്നു.
