തമിഴ്നാട് : തമിഴ്‌നാട്ടിൽ അമ്മ കാന്റീനുകൾ’ പൂർണ്ണമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് . പുതിയ ടിവികെ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും ജനപ്രിയമായ ഈ ക്ഷേമപദ്ധതി വിപുലീകരിക്കാനും സജീവമാക്കാനുമുള്ള അടിയന്തര നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 620 അമ്മ കാന്റീനുകൾക്കാണ് ഇതിലൂടെ പുതുജീവൻ ലഭിക്കുന്നത്. രാഷ്ട്രീയമായ പേരുമാറ്റങ്ങൾക്കൊന്നും മുതിരാതെ പദ്ധതിയുടെ യഥാർത്ഥ പേര് നിലനിർത്തിക്കൊണ്ടുതന്നെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. സാധാരണക്കാരുടെയും തോട്ടം തൊഴിലാളികളുടെയും പോക്കറ്റ് ചോരാതെ വയറുനിറയ്ക്കാൻ സഹായിക്കുന്ന പഴയ വിലവിവരങ്ങൾ തന്നെയാണ് പുതിയ സർക്കാരും മാറ്റമില്ലാതെ തുടരുന്നത്. ഒരു ഇഡ്ഡലി വെറും 1 രൂപ നിരക്കിലും, സാമ്പാർ ഉൾപ്പെടെയുള്ള പൊങ്കൽ 5 രൂപ നിരക്കിലും ലഭ്യമാക്കും. രുചികരമായ തൈര് സാദം 3 രൂപയ്ക്കും, ചൂടുള്ള സാമ്പാർ സാദം അല്ലെങ്കിൽ നാരങ്ങ സാദം വെറും 5 രൂപ നിരക്കിലും വാങ്ങാൻ സാധിക്കും. രാഷ്ട്രീയ പകപോക്കലുകൾക്ക് ഇടം നൽകാതെ മുൻ സർക്കാർ കൊണ്ടുവന്ന നല്ലൊരു പദ്ധതിയെ ജനങ്ങളിലേക്ക് മികച്ച രീതിയിൽ തിരിച്ചെത്തിക്കാനുള്ള മുഖ്യമന്ത്രി വിജയ്‍റെ ഈ തീരുമാനം തമിഴ് ജനതയ്ക്കിടയിൽ വലിയ സ്വീകാര്യതയാണ് നൽകുന്നത്.
ഇനി 1 രൂപയ്ക്ക് ഇഡ്ഡലി
