മസ്കത്ത്: കൈക്കൂലി വിരുദ്ധ നിയമത്തിൽ നിർണായക ഭേദഗതികൾ നടപ്പാക്കി ഒമാൻ. രാജകീയ ഉത്തരവ് പ്രകാരം സ്വകാര്യ മേഖലയെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. കൈക്കൂലി വാങ്ങുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും, കൈപ്പറ്റിയതോ വാഗ്ദാനം ചെയ്തതോ ആയ ആനുകൂല്യത്തിന്റെ മൂല്യത്തിൽ കുറയാത്ത പിഴയും ലഭിക്കും. കുറ്റം അധികൃതർ കണ്ടെത്തുന്നതിന് മുമ്പ് കൈക്കൂലി നൽകിയയാളോ ഇടനിലക്കാരനോ സ്വമേധയാ വിവരം അറിയിച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാകാനുമാകും. പുതിയ വ്യവസ്ഥകൾ പ്രകാരം, സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ, ഒമാനിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ എന്നിവയിലെ തൊഴിലുടമകൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ എന്നിവർക്കെല്ലാം നിയമം ബാധകമാകും. ജോലി നിർവഹിക്കുന്നതിനോ നിർവഹിക്കാതിരിക്കുന്നതിനോ പകരമായി നേരിട്ടോ പരോക്ഷമായോ പണം, സമ്മാനം, വാഗ്ദാനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
കൈക്കൂലി വിരുദ്ധ നിയമം കൂടുതൽ കർശനമാക്കി ഒമാൻ
