റിയാദ്: യമനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുമായി സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. സൗദിയുടെ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ മേധാവി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ റബീഅയും യു.എന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാവുവും ചേർന്നാണ് കരാർ ഒപ്പിട്ടത്. സൗദിയിലെ യു.കെ ഡെപ്യൂട്ടി അംബാസഡർ ഡോ. ആലീസ് ബർട്ടും സന്നിഹിതയായിരുന്നു. യമനിലെ അൽ-മഹ്റ, ഹളർമൗത്ത്, ഏദൻ, അൽ-ദാലി, ലഹിജ് എന്നീ ഗവർണറേറ്റുകളിലെ ദുരിതബാധിതരുടെ അതിജീവനവും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കരാർ പ്രകാരം കെ.എസ്.റിലീഫും യു.കെ വിദേശകാര്യ-കോമൺവെൽത്ത്-വികസന ഓഫീസും ചേർന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന് ഒരു കോടി യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകും. കൂടാതെ, ഗുണഭോക്താക്കൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന ‘അസറ്റ് സപ്പോർട്ട്’ പ്രവർത്തനങ്ങളും നടപ്പിലാക്കും.
യു.എന്നുമായി കരാർ ഒപ്പുവെച്ച് സൗദിയും ബ്രിട്ടനും
