റിയാദ്: രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്കും പ്രവാസികൾക്കും നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചത്. രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്കായി റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ വിസ ഫീസ്, ഇഖാമ ഫീസ് എന്നിവ ഇനി സർക്കാർ വഹിക്കും. മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഗാർഹിക തൊഴിൽ തസ്തികകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുകയെന്നും സർക്കാർ അറിയിച്ചു.
നയതന്ത്ര, സ്പെഷ്യൽ, ഒഫീഷ്യൽ പാസ്‌പോർട്ടുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യയിൽ ഹ്രസ്വകാല താമസത്തിന് വിസ ആവശ്യമില്ലാത്ത പരസ്പര വിസ ഇളവ് കരാറിനും മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി. മേഖലയിലെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാൻ പാക്ഷ്യത്താൻ നടത്തുന്ന ശ്രമങ്ങളെ മന്ത്രിസഭാ പിന്തുണച്ചു. മാത്രമല്ല, ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടസ്സമില്ലാതെ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രിസഭാ ആവർത്തിച്ചു. കൂടാതെ, യുഎഇക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ അപലപിക്കുകയും യുഎഇക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
