കൊൽക്കത്ത: ബംഗാളില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സുരക്ഷ വെട്ടിച്ചുരുക്കി. സുരക്ഷാ ഭീഷണികള്‍ പുനഃപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഇസഡ് കാറ്റഗറിയിലുണ്ടായിരുന്നപ്പോള്‍ എട്ടുമുതല്‍ പത്ത് പൊലീസുകാരെ വരെയാണ് ഗാംഗുലിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. ഇനി വൈ കാറ്റഗറി സുരക്ഷയാണ് താരത്തിനുണ്ടാവുക.
ഇസഡ് കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോള്‍ താരത്തിന്റെ ബെഹാലയിലെ വസതിയിലും യാത്രകളിലും സ്ഥിരമായി അനുഗമിച്ചിരുന്നു.
എന്നാല്‍ പുതിയ വൈ കാറ്റഗറി സംവിധാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ മൂന്ന് പൊലീസുകാരെയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയുമാകും അനുവദിക്കുക. വി.ഐ.പി പരിഗണന തുടരുമെന്നും, വീടിന് സുരക്ഷയൊരുക്കാന്‍ ഹോം ഗാര്‍ഡിനെയും അംഗരക്ഷകരെയും നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പുതിയ സര്‍ക്കാര്‍ വന്നതിന് പിന്നാലെ, സുരക്ഷ വെട്ടിച്ചുരുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറങ്ങിയത്. സംസ്ഥാനമൊട്ടാകെ വി.ഐ.പി സുരക്ഷാച്ചട്ടം പരിഷ്കരിച്ചതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, സുരക്ഷ വെട്ടിച്ചുരുക്കിയത് രാഷ്ട്രീയപ്പോരിന്റെ ഭാഗമായാണെന്ന വിലയിരുത്തലുമുണ്ട്. മമത സര്‍ക്കാരിന്റെ കാലത്ത് 2023 മേയിലാണ് ഗാംഗുലിയുടെ സുരക്ഷ വൈ-യില്‍ നിന്ന് ഇസഡ് കാറ്റഗറിയായി ഉയര്‍ത്തിയത്. അദ്ദേഹത്തെ ബംഗാളിന്റെ ബ്രാന്‍ഡ് അംബാസഡറായി മമത പ്രഖ്യാപിച്ചിരുന്നു.
