ഡൽഹി : വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർത്ഥ്യമാകും. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി
