മിഷിഗൺ: അമിതഭാരം കൊണ്ടുണ്ടാവുന്ന ഹൃദയരോഗം. 7 വയസുകാരൻ മരിക്കുമ്പോഴുള്ള ഭാരം 113 കിലോഗ്രാം. മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ മിഷിഗണിലെ ടു ഫ്ലിന്റെ ടൌൺഷിപ്പിലാണ് 7 വയസുകാരന്റെ മരണത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത്. കൊലപാതകം, ദുരുപയോഗം, കുട്ടികൾക്കെതിരായ അവഗണന അടക്കമുള്ള കുറ്റങ്ങളാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 113 കിലോ ഭാരമുള്ള 7 വയസുകാരൻ കാസ്പർ ഒബ്രിയാൻ കഴിഞ്ഞ നവംബർ മാസമാണ് മരണപ്പെടുന്നത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് രൂക്ഷമായതോടെയാണ് മാതാപിതാക്കൾ അവശ്യസഹായം തേടിയത്.
എമർജൻസി സർവീസിൽ നിന്നുള്ള ജീവനക്കാർ എത്തുമ്പോൾ 7 വയസുകാരന്റെ സഹോദരി വസ്ത്രം പോലുമില്ലാതെ മുറിയിൽ ഓടിക്കളിക്കുന്നത് കണ്ടിരുന്നു. ഹൃദയ ഭിത്തികളിൽ അമിത വണ്ണം മൂലമുണ്ടാകുന്ന തകരാറിനേ തുടർന്നാണ് കാസ്പർ മരണപ്പെട്ടത്. മാതാപിതാക്കൾ മകന്റെ ഭക്ഷണ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ വന്നതാണ് ചെറുപ്രായത്തിലെ അമിത ഭാരത്തിന് കാരണമായതെന്ന് വ്യക്തമാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. 40 വയസുകാരനായ ഡാമിയൻ ഒബ്രിയാൻ അമ്മയായ ജെസീക്ക എന്നിവർക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയിട്ടുള്ളത്. അമിത ഭാരം മൂലം കാസ്പർ സ്കൂളിലും പോയിരുന്നില്ല. സദാസമയവും കിടക്കയിൽ തന്നെയായിരുന്നു കാസ്പർ കഴിഞ്ഞിരുന്നത്. സർക്കാർ രേഖകളിലും കാസ്പറിനേക്കുറിച്ച് വിവരങ്ങളുണ്ടായിരുന്നില്ല. കാസ്പറിന് പുറത്തിറക്കാനായി വീടിന്റെ വാതിൽ പൊളിക്കേണ്ടി വരികയും വന്നിട്ടുണ്ട്.
