മലപ്പുറം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായി 150 പേരുടെ പട്ടിക തയ്യാറാക്കി മുസ്ലിം ലീഗ്. അഞ്ച് പാർട്ടി മന്ത്രിമാരുടെ സ്റ്റാഫിൽ ഉൾപ്പെടുത്താനായി അയ്യായിരത്തോളം പേരുടെ അപേക്ഷകളാണ് വന്നത്. സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ ഉപസമിതിയാണ് ഇതിൽ നിന്ന് 150 പേരുടെ പട്ടിക തയ്യാറാക്കിയത്. ഈ പട്ടികയിൽനിന്ന് സ്റ്റാഫിനെ തീരുമാനിക്കണമെന്ന് ലീഗ് നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരം അദ്ദേഹത്തിന്റെ സ്റ്റാഫിലേക്ക് ഏഴ് പേരുടെ പട്ടികയും തയ്യാറാക്കി.
അതേസമയം വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാവുന്നവരും ഇതിലുൾപ്പെടും. അതത് വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുമ്പോൾ പാർട്ടി സർവീസ് സംഘടനകളുടെ അഭിപ്രായം തേടണമെന്നും നിർദേശമുണ്ട്. തെരഞ്ഞെടുക്കുന്ന സ്റ്റാഫുകൾക്ക് ജൂൺ ഒന്നുമുതൽ നിയമന ഉത്തരവ് നൽകാം. ഒരു മന്ത്രിക്ക് 30 സ്റ്റാഫിനെവരെ നിയമിക്കാമെങ്കിലും യു.ഡി.എഫിലെ പൊതുധാരണ അനുസരിച്ചാകും അന്തിമതീരുമാനം.
സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള മാനദണ്ഡവും പട്ടികയും തയ്യാറാക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. പഞ്ചായത്ത്, മണ്ഡലം തലത്തിൽനിന്ന് സ്റ്റാഫിലേക്ക് പരിഗണിക്കുന്നവരുടെ പട്ടിക ജില്ലാകമ്മിറ്റികൾക്ക് നൽകുകയും ജില്ലാകമ്മിറ്റികൾ അവ സംസ്ഥാനകമ്മിറ്റിക്ക് സമർപ്പിക്കുകയുമായിരുന്നു. പ്രൊഷഷണൽ ഏജൻസിയുടെ സഹായത്തോടെ മൂന്ന് തവണ പുനഃപരിശോധിച്ചാണ് 150 പേരുടെ പട്ടിക തയ്യാറാക്കിയത്.
