ദുബൈ: തലയോട്ടികൾ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകൾക്ക് അബൂദബിയിൽ പുതുജീവൻ. ശൈഖ് ഖലീഫാ മെഡിക്കൽ സിറ്റിയിൽ നടന്ന ശസ്ത്രക്രിയയിൽ നൈജീരിയൻ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ചേർന്ന് നടത്തിയ തുടരൻ ശസ്ത്രക്രിയക്കും ചികിത്സക്കും ആറുമാസം സമയമെടുത്തു.
തലയുടെ പിൻഭാഗം ഒട്ടിച്ചേർന്ന വിധം പരസ്പരം കാണാൻ പോലും കഴിയാത്തവിധമായിരുന്നു ഇവരുടെ ജനനം. പതിനഞ്ച് മാസം പ്രായമുള്ളപ്പോഴാണ് നൈജീരിയയിൽ നിന്ന് മേഴ്സിയേയും, ജെൽസിയെയും അബൂദബിയിൽ എത്തിക്കുന്നത്. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ യു.എ.ഇ, യു.കെ, ബ്രസീൽ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള 60 ലേറെ വിദഗ്ധർ ചേർന്ന് നടത്തിയ വിവിധ ശസ്ത്രക്രിയകൾക്ക് ഒടുവിലാണ് കുഞ്ഞുങ്ങളെ വിജയകരമായി വേർപ്പെടുത്തിയത്.
