മുള്ളൻപൂർ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ആധിപത്യം. യുവ സ്പിന്നർ മാനവ് സുതറിന് മുന്നില്‍ കറങ്ങി വീണ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ആദ്യ സെഷനില്‍ ഒന്നാം ഇന്നിംഗ്സിൽ 152 റൺസിന് ഓള് ഔട്ടായി. 412 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ, അഫ്ഗാനിസ്ഥാനെ ഫോളോ ഓൺ ചെയ്യിച്ചു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ അഫ്ഗാന് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ സെദിഖുള്ള അടലും രണ്ട് റണ്‍സുമായി അബ്ദുള്‍ മാലിക്കും ക്രീസില്‍.
നേരത്തെ മൂന്നാം ദിനം കളി തുടങ്ങി ആദ്യ സെഷനില്‍ തന്നെ അഫ്ഗാൻ നിരയെ ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. 113-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ അഫ്ഗാന് സ്കോര്‍ 118ൽ എത്തിയപ്പോഴേക്കും അസ്മത്തുള്ള ഒമര്‍സായിയെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയാണ് ഒമര്‍സായിയെ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയത്. ഷറഫുദ്ദീന് അഷ്റഫിനൊപ്പം(11) റഹ്മത്ത് ഷാ പൊരുതിയത് അഫ്ഗാന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഷറഫുദ്ദീനെയും അര്‍ധസെഞ്ചുറി നേടിയ റഹ്മത്ത് ഷായെയും(60) പുറത്താക്കി മാനവ് സുതര്‍ 5 വിക്കറ്റ് നേട്ടം തികച്ചു.
