മനാമ: ബഹ്റൈനിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഹമദ് ടൗണിലെയും രാജ്യ തലസ്ഥാനമായ മനാമയിലെയും വാഹനങ്ങൾക്ക് തീപിടിത്തവുമുണ്ടായി. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സിവിൽ ഡിഫൻസ് സംഘം നേതൃത്വം നൽകി.
ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു ബഹ്റൈനിലേക്ക് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മണിയോടെ തന്നെ മുന്നറിയിപ്പ് എന്ന രീതിയിൽ അധികൃതർ സൈറൺ സന്ദേശങ്ങൾ നൽകിയിരുന്നു. പ്രധാനമായും ജുഫൈറിലെ അമേരിക്കൻ കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങൾ. ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വ്യോമ പ്രതിരോധ സേന ഫലപ്രദമായി പ്രതിരോധിച്ചു. സുരക്ഷാ സേനയുടെ ജാഗ്രതയോടെയുള്ള ഇടപെടലിലൂടെയാണ് ആക്രമണങ്ങൾ തടയാൻ സാധിച്ചത്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്ന് ബഹ്റൈൻ വ്യോമ പ്രതിരോധ സേന വ്യക്തമാക്കി.
