സ്വകാര്യ ബസുകള്‍ക്കും സര്‍ക്കാര്‍ സഹായം വേണമെന്ന് ഉടമകൾ

തൃശൂര്‍: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍ക്കാര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍. സ്വകാര്യ ബസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രൈവറ്റ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഡ്രൈവറെ ബസ് ഉടമക്ക് നിയമിക്കാം, കണ്ടക്ടറെ സര്‍ക്കാര്‍ വെക്കട്ടേയെന്നും തൃശൂരില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചു.

കെഎസ്ആര്‍ടിസിക്ക് കൊടുക്കുന്നത് പോലെ സര്‍ക്കാര്‍ ധനസഹായം സ്വകാര്യ ബസുകള്‍ക്കും നല്‍കണം. ഒരു ബസിന് നിശ്ചിത തുക സര്‍ക്കാര്‍ തരണം. കിലോമീറ്ററിന് 55 രൂപ സര്‍ക്കാര്‍ നല്‍കണം. കളക്ഷന്‍ സര്‍ക്കാരിന് നല്‍കാം. മറ്റെല്ലാ ചെലവുകളും ഉടമകള്‍ നടത്തും. അതല്ലെങ്കില്‍ സ്വകാര്യ ബസുകളും വനിതകള്‍ക്ക് സൗജന്യം നല്‍കാം. സര്‍ക്കാര്‍ പണം തന്നാല്‍ മതി. ഇതിന് രണ്ടിനും തയ്യാറല്ലെങ്കില്‍ പകുതി വിലയ്ക്ക് ഡീസല്‍ നല്‍കണം. റോഡ് ടാക്‌സ് ഒഴിവാക്കണം’, ബസ് ഉടമകള്‍ പറഞ്ഞു. ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും ബസുടമകള്‍ വ്യക്തമാക്കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ മുതല്‍ സമരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുമെന്നും അവർ പറഞ്ഞു.

ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് യാത്ര സൗജന്യമാക്കിയത് സ്വകാര്യ ബസ് മേഖലയെ കാര്യമായി ബാധിക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിലിന് ഭീഷണിയാകുമെന്നും നേരത്തെ സ്വകാര്യ ബസ് ഉടമകള്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഇന്ന് തൃശൂരില്‍ യോഗം ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *