ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; നാലു പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ നബാത്തേഹ് ഗവര്‍ണറേറ്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനും യുഎസും സമാധാനക്കരാറില്‍ എത്തിയ സാഹചര്യത്തിലും ലെബനനിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍.

മെയ്‌ഫോഡോണില്‍ രണ്ട് വാഹനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യത്യസ്തമായ ഡ്രോണ്‍ ആക്രമണങ്ങളിലാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. ഷൗക്കിന്‍ എന്ന പ്രദേശത്ത് മറ്റൊരു വാഹനത്തിന് നേരെയും ആക്രമണം ഉണ്ടായി. ഇറാനും യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍, ഇറാന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതാണ്.

ഇസ്രയേലി സേന പൂര്‍ണമായും ലെബനനില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ ഈ യുദ്ധത്തിന് അവസാനം ഉണ്ടാകില്ലെന്നും നിരന്തരമായി ഇസ്രയേല്‍ തെക്കന്‍ ലെബനനില്‍ നടത്തുന്ന അധിനിവേശം യുഎസുമായുള്ള കരാറിന്റെ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അഭിപ്രായപ്പെട്ടിരുന്നു.

ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ബെഞ്ചമിന്‍ നെതന്യാഹു കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ഇസ്രയേല്‍ 84 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാനും കുറ്റപ്പെടുത്തി. ആക്രമണം തുടര്‍ന്നാല്‍ ഇറാന്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *